ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഹർജിയിൽ കഴിഞ്ഞ 13ന് ഡൽഹി ഹൈക്കോടതി ജഡ്ജി സ്വർണകാന്ത ശർമയുടെ മുന്നിൽ നടന്ന വാദങ്ങളുടെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽനിന്നു നീക്കം ചെയ്യാൻ ഉത്തരവ്.
കോടതിനടപടികൾ അനുമതിയില്ലാതെ റെക്കോർഡ് ചെയ്തു പ്രചരിപ്പിച്ചുവെന്നാരോപിച്ചു സമർപ്പിച്ച ഹർജിയിൽ ജസ്റ്റീസുമാരായ വി. കാമേശ്വർ റാവു, മൻമീത് പ്രീതം സിംഗ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണു നിർദേശം. ഹർജി പരിഗണിക്കുന്നതിൽനിന്ന് ജസ്റ്റീസ് തേജസ് കരിയ പിന്മാറിയതിനെത്തുടർന്ന് പുതിയ ബെഞ്ച് രൂപീകരിച്ചാണ് ഇന്നലെ വാദം കേട്ടത്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോദൃശ്യങ്ങൾ നീക്കം ചെയ്യാൻ ഗൂഗിൾ, മെറ്റ, എക്സ് തുടങ്ങിയ പ്ലാറ്റ്ഫോമുകൾക്കാണു കോടതി നിർദേശം നൽകിയത്. ഹൈക്കോടതി രജിസ്ട്രാർ ജനറൽ നൽകിയ ചില യുആർഎല്ലുകൾ ഇതിനകം നീക്കം ചെയ്തതായി മെറ്റ കോടതിയെ അറിയിച്ചു. വീഡിയോകൾ ആദ്യം അപ്ലോഡ് ചെയ്തത് ആരാണെന്നു കണ്ടെത്താൻ സാധിക്കുമോയെന്ന് കോടതി സമൂഹമാധ്യമ കന്പനികളോട് ചോദിച്ചു. എന്നാൽ സാങ്കേതികമായി ഇതു പ്രയാസകരമാണെന്നും എന്നാൽ ഐപി അഡ്രസ്, ഇ-മെയിൽ തുടങ്ങിയ വിവരങ്ങൾ കൈമാറാൻ സാധിക്കുമെന്നും മെറ്റ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര ഐടി മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
മദ്യനയക്കേസുമായി ബന്ധപ്പെട്ടുള്ള കേൾക്കുന്നതിൽനിന്ന് ജസ്റ്റീസ് സ്വർണ കാന്ത ശർമ പിന്മാറണമെന്നാവശ്യപ്പെട്ടാണു കേജരിവാൾ കോടതിയെ സമീപിച്ചത്. ഈ ഹർജി പരിഗണിക്കവെയാണു കോടതി നടപടികളുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. എന്നാൽ കേജരിവാളിന്റെ ആവശ്യം കോടതി പിന്നീട് തള്ളിയിരുന്നു.